ടിപി വധക്കേസിന്റെ നടത്തിപ്പ് കൃത്യമായിരുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലുകളിലെ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേസ് നടത്തിപ്പ് കൃത്യമായിരുന്നുവെന്നും അതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതത്തിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസ് നടത്തിപ്പ് വളരെ കൃത്യമായിരുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടുള്ള വിധി. കേസ് നടത്തിപ്പിന്റെ കാലത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാക്കി, രാജ്യവ്യാപകമായി സമരങ്ങള്‍ നടത്തി. പക്ഷെ ഞങ്ങള്‍ നിശ്ചിത ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് മാറിയില്ല. അത് നീതി ബോധത്തിന്റെ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം പൂര്‍ണമായി ഹൈക്കോടതി ശിരവെച്ചു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതകമായിരുന്നു ടിപി വധക്കേസ്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗുണ്ടകളുണ്ടായിരുന്നു, ബോംബെ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി തമ്പടിച്ചിരുന്നിടത്ത് നിന്നാണ് പൊലീസ് അവരെ പിടിച്ചത്. പൊലീസിന്റെ ഹിസ്റ്ററിയില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുണ്ടാക്കിയ ഒരു ഇന്‍വെസ്റ്റിഗേഷനായിരുന്നു ഇത്. അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്.

Top