മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജ വാറ്റ് സജീവം; ഒരാള്‍ പൊലീസ് പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും അടച്ചതോടെ മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് സജീവം. നെടുമങ്ങാട് പുത്തന്‍ പാലത്തില്‍ വീട്ടില്‍ വച്ച് ചാരായം വാറ്റിയയാളെ നെടുമങ്ങാട് എക്‌സൈസിന്റെ ഷാഡോ ടീം പിടികൂടി.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണന്‍ എന്ന് വിളിക്കുന്ന മണികണ്ഠന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ആറ് ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയും പിടികൂടി.

വീട്ടിലെ അടുക്കളയിലെ വര്‍ക്കിംഗ് ഏരിയയില്‍ വച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഇയാള്‍ സ്ഥിരമായി ചാരായം വാറ്റി പല സ്ഥലങ്ങളിലും വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് സംഘം പറയുന്നു. ഇതിനായി ഉപയോഗിക്കുന്ന കോഡ് ഭാഷ മരുന്ന് എന്നാണ് എന്നും എക്‌സൈസ് സംഘം പറഞ്ഞു. ഒരു ലിറ്ററിന്റെയും 500ന്റെയും കുപ്പികളില്‍ ആക്കിയാണ് വിറ്റിരുന്നത്.

ഒരു ലിറ്ററിന് 1000 രൂപയും അര ലിറ്ററിന് 500 രൂപയും ഇവര്‍ ഈടാക്കിയിരുന്നു. വാറ്റിയ ചാരായം കുപ്പികളില്‍ ആക്കി വീടിന്റെ സമീപത്തെ മാലിന്യ കുഴിയില്‍ താഴ്ത്തിയിടുകയാണ് പതിവ്. മുന്‍കാല ഷാപ്പ് ജീവനക്കാരന്‍ ആയിരുന്നു ഇയാള്‍. ചെറിയ തോതില്‍ വാറ്റ് നടത്തുന്നതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. ഒരു ലക്ഷം രൂപ വരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ച് എടുത്തു.

 

Top