തിരുവനന്തപുരം: അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് യുവരാജ് സിംഗിന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. “ഇന്ത്യൻ ക്രിക്കറ്റിന് ഏറെ സംഭാവനകൾ നൽകിയ ഒരു കരിയറിനാണ് ഇവിടെ വിരാമമായത്. 2007 ൽ ട്വിന്റി‐20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു.
ലോകകപ്പിലെ താരമെന്ന പുരസ്‌കാരം നേടിയ യുവരാജിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ ഉന്നതനിലവാരം പുലർത്തിയ അപൂർവതാരങ്ങളിൽ ഒരാളായിരുന്നു. കളിക്കളത്തിൽ ഈ താരത്തിന്റെ സാന്നിധ്യം സഹകളിക്കാർക്ക് വലിയ പ്രചോദനമായിരുന്നു”-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.