ഹാര്‍ഡ് വെയര്‍ കടയിലെ തീപിടുത്തം; ജീവനക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

തിരുവനന്തപുരം: വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ ഇന്നലെയുണ്ടായ തീപിടുത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയില്‍ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയായിരുന്നു നിസാം

ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിന്റിലേക്ക് വീണ് ഹാര്‍ഡ് വെയര്‍ കടയില്‍ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.

ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപടര്‍ന്നപ്പോള്‍ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

 

Top