തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം; നെയ്യാറ്റിന്‍കര പാലം ഇടിഞ്ഞു, രണ്ട് വീടുകളും തകര്‍ന്നു

തിരുവനന്തപുരം: വിതുര, പൊന്‍മുടി, നെടുമങ്ങാട് മേഖലകളിലും, മറ്റ് മലയോര മേഖലകളിലും ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍, ആളപായമില്ല.

കോവളം ഗംഗയാര്‍തോട് കരകവിഞ്ഞു. സമീപത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷന്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

അതേസമയം, നെയ്യാറ്റിന്‍കര ചെങ്കല്‍ വില്ലേജില്‍ വല്ലാത്താങ്കര ക്യാമ്പ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ശക്തമായ മഴ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂര്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിന്‍മൂട് വഴി ഓപ്പറേറ്റ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അറിയിച്ചു. യാതൊരു കാരണവശാലും അത് എടുത്തു മാറ്റാന്‍ ശ്രമിക്കരുതെന്നും, മഴയത്ത് മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനോ മഴ നനയാതെ കയറി നില്‍ക്കാനോ പാടില്ലെന്നും അറിയിപ്പുണ്ട്.

അരുവിക്കര ഡാമിന്റെ തുറന്നിരുന്ന ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതായും സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top