വിവേകാനന്ദപാറയിലെ സ്മാരകം സന്ദര്‍ശിക്കാന്‍ ഇനി അത്യാധുനിക ബോട്ട്

കന്യാകുമാരി: കന്യാകുമാരിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വിവേകാനന്ദപാറയിലെ സ്മാരകം സന്ദര്‍ശിക്കുന്നതിന് ഇനി അത്യാധുനിക ബോട്ട്.

4 കോടി രൂപ ചെലവില്‍ ശിതീകരണ സൗകര്യങ്ങളോടെ ഗോവയില്‍ നിര്‍മിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാര്‍ ഷിപ്പിങ് കോര്‍പറേഷന്റെ എംഎല്‍ ഗുഹന്‍, എംഎല്‍ പൊതിഗൈ,എംഎല്‍ വിവേകാനന്ദ തുടങ്ങിയ 3 ബോട്ടുകളിലായാണ് നിലവില്‍ വിവേകാനന്ദ സ്മാരകം, തിരുവള്ളുവര്‍ പ്രതിമ എന്നിവ കാണുന്നതിന് സന്ദര്‍ശകരെ കൊണ്ടു പോകുന്നത്.

ഗോവയില്‍ പണിത ആദ്യ ബോട്ടാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തിത്. 75 പേര്‍ക്കിരിക്കാവുന്ന പുതിയ ബോട്ടിന് താമ്രപര്‍ണി എന്നാണ് പേര് നല്‍കിയിട്ടുള്ളത്.

നവംബര്‍,ഡിസംബര്‍,ജനുവരി മാസങ്ങള്‍, മധ്യവേനലവധി പോലുള്ള സീസണ്‍ സമയങ്ങളില്‍ സ്മാരകം സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികളുടെ വന്‍ത്തിരക്കാണ് അനുഭവപ്പെടുന്നത്. ആ സമയത്ത് ബോട്ടില്‍ പോകാനായുള്ള സന്ദര്‍ശകരുടെ നീണ്ടനിര പലപ്പോഴും റോഡ് വരെ എത്താറുണ്ട്. ഇതെത്തുടര്‍ന്ന് കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കണമെന്ന വിനോദസഞ്ചാരികളുടെ ആവശ്യത്തെത്തുടര്‍ന്ന് 8.25 കോടിരൂപ ചെലവില്‍ 2 പുതിയ ബോട്ടുകള്‍ വാങ്ങാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, കോവിഡ് കഴിഞ്ഞ് വിനോദസഞ്ചാര മേഖല ശക്തമാകുന്നതോടെ പുതിയ ബോട്ട് സര്‍വീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Top