തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനം

pinarayi-vijayan

തിരുവനന്തപുരം: നാഷനല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അക്കാദമി സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ ചാത്തന്നൂരിലായിരിക്കും അക്കാദമി സ്ഥാപിക്കുക. സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മാണ ക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാനാണ് അക്കാദമി കൊണ്ട് ലക്ഷ്യമിടുന്നത്.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുന്നതിനും അനുമതി നല്‍കി. 98.5 കോടി രൂപയാണ് ഇതിന് ചെലവ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കു ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിച്ചു.

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ എംഡി, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നാല് സീനിയര്‍ റസിഡന്റ് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനു കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്തും. ഇതു സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കി.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ആറ് തസ്തികകള്‍ സൃഷ്ടിക്കും. 2010-14 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനു സിലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും അഞ്ചു പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായും നിയമിക്കും.

2019ലെ പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Top