സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ മൂന്നുമാസത്തിനകം നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മീഷന്‍ മൂന്നുമാസത്തിനുള്ളില്‍ നിലവില്‍ വരും. ധനമന്ത്രി ഡോ. തോമസ് ഐസക് ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ രണ്ടുഗഡു ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വര്‍ഷം 1200 കോടിരൂപയുടെ അധികബാധ്യതയാണ് ഇതിലൂടെഉണ്ടാകുന്നത്. പത്താം കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് 2014 ജൂലായ് മുതലാണ് വര്‍ധിച്ച ശമ്പളം നല്‍കിയത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പളം കൂട്ടുന്നത്. ഇതനുസരിച്ച് ഈ വര്‍ഷം ജൂലായ് മുതല്‍ ശമ്പളവര്‍ധന നടപ്പാക്കണം.

അതേസമയം സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്നത് നിര്‍ത്തി പത്തുവര്‍ഷത്തില്‍ ഒരിക്കലാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്.

പുതിയ കമ്മീഷനെ നിയമിച്ചാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുവര്‍ഷം അനുവദിക്കും. സര്‍ക്കാരുകളുടെ അവസാന കാലത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും അതംഗീകരിക്കുകയുമാണ് പതിവ്. ഇത്തവണ സര്‍ക്കാരിന്റെ അവസാനകാലംവരെ കാക്കാതെ പരിഷ്‌കരണനടപടി പൂര്‍ത്തിയാക്കാനാണ് ധനവകുപ്പിന്റെ ശ്രമം. ശമ്പളവര്‍ധന കുടിശ്ശികയായ ഈ വര്‍ഷം ജൂലായ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിച്ചാവും ശമ്പളപരിഷ്‌കരണം.

പത്താംകമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയ 2016-17ല്‍ കേരളം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 43650 കോടിരൂപ ചെലവിട്ടെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക്. ക്ഷാമബത്ത കുടിശ്ശിക ചെലവ് 1200 കോടിയാണ്.

Top