തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം പ്രതിഷേധവുമായി ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്പിനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞു. ജിഎംആര്‍ കമ്പിനി അധികൃതര്‍ ആക്റ്റിംഗ് ഡയറക്ടറുടെ മുറിയില്‍ പ്രവേശിച്ചതോടെ സമരസമിതി പ്രവര്‍ത്തകര്‍ മുറിയിലെത്തി തടയുകയായിരുന്നു.

വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ 51 ദിവസമായി ജീവനക്കാര്‍ സമരം ചെയ്ത് വരികയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം അടക്കം ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കരെടുത്തിരിക്കുന്നത്. ഫെബ്രുവരി 28 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം, നടത്തിപ്പ്, മേല്‍നോട്ടം എന്നിവ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

50 വര്‍ഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കും. അതോടെ വിമാന സര്‍വീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. പുറംകരാര്‍ നല്‍കിയാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന കമ്പനിക്ക് നിശ്ചിത കാലയളവില്‍ വിമാനത്താവള നടത്തിപ്പിനും ടെര്‍മിനല്‍ വികസനത്തിനും കരാര്‍ ലഭിക്കും. വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യമുണ്ടാക്കി പാട്ടം ഏറ്റെടുക്കാമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുമെന്നുമാണ് കേന്ദ്രനിലപാട്.

വിമാനത്താവള വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരണനീക്കം പ്രഖ്യാപിച്ചത്. ഇത് പദ്ധതി അനിശ്ചിതത്വത്തിലാക്കി. സ്വകാര്യ കമ്പനിക്കു കൈമാറാന്‍പോകുന്ന വിമാനത്താവളത്തിനു സ്ഥലമേറ്റെടുത്ത് കൊടുക്കുകയെന്നത് സംസ്ഥാനസര്‍ക്കാരിനും സ്വീകാര്യമല്ല.

Top