എ. സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; ഒമ്പത് പുതുമുഖങ്ങള്‍

തിരുവനന്തപുരം: ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഷിജുഖാന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സിപിഎം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. 46 അംഗ കമ്മിറ്റിയില്‍ നിന്നും മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ എന്നിവരെ ഇക്കുറി ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല.

എസ്.എഫ്.ഐയുടെ മുന്‍സംസ്ഥാന പ്രസിഡന്റായ ഷിജുഖാനൊപ്പം പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഇതിനോടകം വിവിധ ജില്ലാ കമ്മിറ്റികളില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി വലിയ പ്രതിരോധത്തിലാക്കിയ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് അരങ്ങേറിയെങ്കിലും അദ്ദേഹത്തെ ഇക്കുറി സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഷിജു ഖാനെ കൂടാതെ വേറെയും കാര്യമായ യുവപ്രാതിനിധ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേന്‍, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയത്.

തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായി എസ്.പി.ദീപകും ജില്ലാ കമ്മിറ്റിയില്‍ എത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ദീപകിനെ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് തിരുത്തല്‍ നടപടികളുടെ ഭാഗമായി ദീപകിനെ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടു വന്നിരുന്നു.

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം നേരത്തെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സമ്പത്ത് സംഘടനാ രംഗത്ത് നിര്‍ജീവമാണ് എന്ന വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്. അതേസമയം വി.ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രാമചന്ദ്രന്‍ നായര്‍ ഇപ്പോഴും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്.

അതേസമയം വിഭാഗീയ കാലത്ത് വി.എസിനൊപ്പം ഉറച്ചു നിന്ന പീരപ്പന്‍കോട് മുരളി, പുല്ലുവിള സ്റ്റാന്‍ലി, തിരുവല്ലം ശിവരാജന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ അവര്‍ വിഭാഗീയതയുടെ ഭാഗമല്ലെങ്കിലും പ്രായപരിധി പിന്നിട്ടതോടെ ഈ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പകരം യുവാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു.

Top