12 പവനോളം വരുന്ന തിരുവാഭരണം കാണാനില്ല ; ക്ഷേത്ര മേല്‍ശാന്തിയെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: 12 പവനോളം വരുന്ന തിരുവാഭരണം കാണാതായതിന് പിന്നാലെ ക്ഷേത്ര മേല്‍ശാന്തിയെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂര്‍ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടില്‍ ശ്രീഹരിയെന്ന കെ എസ് സാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ മുകളില്‍ സ്ഥാപിച്ച പൈപ്പിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയായ സാബു നാലരവര്‍ഷം മുമ്പാണ് പുതുവാശ്ശേരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായെത്തിയത്. കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി സാബു ഭാര്യ സരിതയുടെ കുഞ്ഞിതൈയിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

എന്നാല്‍ തിങ്കളാഴ്ച രാത്രി സാബു മാത്രം അടുവാശ്ശേരിയിലെ വീട്ടിലേക്ക് പോരുകയും ചൊവ്വാഴ്ച പുലര്‍ച്ചെ പൂജക്ക് പോകാന്‍ വിളിച്ചുണര്‍ത്തണമെന്ന് മകന്‍ അഭിഷേകിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ മകന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് 5.30ഓടെ സുഹൃത്തിനൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാര്‍ത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്. മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോള്‍ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു. ഒന്നരയാഴ്ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം തിരിച്ചു വാങ്ങി ലോക്കറില്‍ സൂക്ഷിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയോട് ആഭരണം തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേല്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം. ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരി, ദേവിയെ ചാര്‍ത്തിയ തിരുവാഭരണത്തില്‍ നിറം മങ്ങിയത് കണ്ട് സംശയം തോന്നി കമ്മിറ്റിക്കാരെ അറിയിക്കുകയായിരുന്നു. അപ്രകാരം ആഭരണം ആവശ്യപ്പെട്ടപ്പോള്‍ സാബു പല തടസങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നുമാണ് ക്ഷേത്രഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

ഒരാഴ്ചയോളമായി തിരുവാഭരണം തിരിച്ചുവാങ്ങാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. പെട്ടിയുടെ താക്കോലും സാബുവിന്റെ കൈവശമാണ് സൂക്ഷിച്ചിരുന്നത്. സാബു കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രതിമാസം 10000 രൂപയായിരുന്നു ശമ്പളം. ശമ്പള ഇനത്തില്‍ 1.40 ലക്ഷത്തിലേറെ കുടിശികയുണ്ടായിരുന്നു. എന്നാല്‍ തിരുവാഭരണം തിരിച്ചുനല്‍കുമ്പോള്‍ ശമ്പള കുടിശികയും തീര്‍ക്കാമെന്നാണ് പറഞ്ഞിരുന്നത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Top