ഇത് കൊവിഡിന്റെ മൂന്നാം ഘട്ടം; ഇനിയുള്ളത് സമൂഹ വ്യാപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. കൊവിഡ് പ്രതിരോധ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 6 മാസമായി. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്‌പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്‌സ്), വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്.

അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു.

ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തല്‍. ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വരുന്ന തളര്‍ച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സമീപിക്കുന്നു. സമ്പര്‍ക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top