യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനില്‍ നിന്നുള്ള 25 മലയാളികളടക്കം 240 പേര്‍ വിമാനത്തിലുണ്ട്. രക്ഷാദൗത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെ ദില്ലിയിലെത്തിയിരുന്നു. 29 മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.

ഇതില്‍ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേര്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി. തിരുവനന്തപുരത്തേക്ക് ഉള്ളവര്‍ വൈകുന്നേരമാവും ദില്ലിയില്‍ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളില്‍ ഒരാള്‍ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗക്ക് തുടക്കമിട്ടത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തില്‍ 27 പേര്‍ മലയാളികളായിരുന്നു.

Top