സമരം മൂന്നാം ദിവസം; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് ഗുസ്തി താരങ്ങൾ

ദില്ലി: ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം മൂന്നാം ദിവസവും തുടരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ താരങ്ങൾ ദില്ലി പോലീസിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല. നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താൻ ജനാധിപത്യ മഹിളാ ഫെഡറേഷൻ. സമരക്കാരെ അനുനയിപ്പിക്കാനായി സായി പ്രതിനിധികൾ എത്തിയെങ്കിലും താരങ്ങൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു.

ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. മെയ് ഏഴിന് നടക്കാൻ ഇരിക്കുന്ന ഫെഡറഷൻ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നാണ് വിവരം. ബ്രിജ് ഭൂഷൻ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താത്കാലിക സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കായിക മന്ത്രാലയം നിർദ്ദേശം നൽകി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിർവാഹക സമിതിയുടെ ചുമതലകൾ താൽക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

Top