മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ കഞ്ഞിവച്ച്, കുളിച്ച് പണവുമായി മുങ്ങിയ കള്ളന്‍ പിടിയില്‍

കല്‍പറ്റ : മോഷണം കഴിഞ്ഞ് രാത്രിയില്‍ ഹോട്ടലില്‍ കയറി കഞ്ഞിവച്ച് കുളിച്ച് 5000 രൂപയുമെടുത്തു മുങ്ങിയ കള്ളന്‍ പൊലീസ് പിടിയില്‍. മോഷ്ടിക്കാന്‍ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും പൊതിഞ്ഞെടുത്തു കൊണ്ടുപോവുകയും ചെയ്യുന്ന വെള്ളമുണ്ട കായലിങ്കല്‍ സുധീഷ് (29) ആണ് പൊലീസ് പിടിയിലായത്. നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സുധീഷ് പിടിയിലായത്.

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. ക്യാഷ് കൗണ്ടറില്‍ ഇരുന്ന സംഭാവനപ്പെട്ടിയിലെ പണവും കൊണ്ടുപോയിരുന്നു. മോഷ്ടാവിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതു വാര്‍ത്തയായതിനെത്തുടര്‍ന്ന് എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാനായി സുധീഷ് മീശ വടിച്ചിരുന്നു.

തൊട്ടടുത്ത ദിവസം പനമരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയില്‍ കയറിയ ഇയാള്‍ മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തു.

വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസില്‍ കഴിഞ്ഞ 10 നാണ് സുധീഷ് കയറി കഞ്ഞിവച്ചു കുടിച്ചത്. അടുക്കളയിലെ അരി അടുപ്പത്തിട്ട ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. കുളി കഴിഞ്ഞെത്തിയ സുധീഷ് പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണവും കൈക്കലാക്കിയാണ് മടങ്ങിയത്.

Top