‘ബിജെപി തുടങ്ങിയിടത്ത് തന്നെ അവർ തിരിച്ചെത്തും’; ജെ ഡി യു

പാട്‌ന: ബി.ജെ.പിക്കെതിരെ ആക്രമണം തുടർന്ന് ജെ.ഡി.യു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാർ സന്ദർശനം സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലല്ലൻ സിങ് എന്ന പേരിൽ അറിയപ്പെടുന്ന രാജീവ് രഞ്ജൻ ആരോപിച്ചു. ബി.ജെ.പി രണ്ട് സീറ്റിൽനിന്നാണ് തുടങ്ങിയത്, അവിടെത്തന്നെ അവർ തിരിച്ചെത്തുമെന്നും സിങ് പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും ജെ.ഡി.യു ജയിക്കും. ബി.ജെ.പി പറയാനുള്ളതെല്ലാം പറഞ്ഞോട്ടെ. രണ്ടക്കവുമായാണ് അവർ തുടങ്ങിയത്. അവർ അവിടെത്തന്നെ തിരിച്ചെത്തും-ലല്ലൻ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാനാവുമെന്ന് ഇന്നലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ബിഹാറിൽ ജെ.ഡി.യു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിതീഷ് കുമാർ വീണ്ടും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എൻ.ഡി.എ സഖ്യംവിട്ട് ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ചതോടെയാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമെന്ന അഭ്യൂഹം ശക്തമായത്. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന നിതീഷ് കുമാർ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കളുമായി ചർച്ച നടത്തും.

 

Top