തങ്ങള്‍ സ്വതന്ത്രമാധ്യമ സ്ഥാപനമാണ്, പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതുമധ്യത്തിലുണ്ട്; ന്യൂസ് ക്ലിക്ക്

ഡല്‍ഹി: ചൈനീസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക്. തങ്ങള്‍ സ്വതന്ത്രമാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതുമധ്യത്തിലുണ്ട്. ചൈനീസ് താല്‍പര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് അധികൃതര്‍ പറഞ്ഞു.

എഫ്‌ഐആറിന്റെ പകര്‍പ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. നടപടികള്‍ പാലിക്കാതെയാണ് ലാപ്‌ടോപ്പുകള്‍ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.

ഡല്‍ഹി പോലിസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ന്യൂസ് ക്ലിക്കിന്റെ തീരുമാനം. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെടും. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയേയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേക്ക് ആണ് കസ്റ്റഡിയില്‍ വിട്ടത്. ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ബുധനാഴ്ച പരിശോധന നടത്തിയത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്.

നേരത്തെ ഡല്‍ഹി പൊലീസ് പരിശോധനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്സിആര്‍എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.

Top