പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടത് സര്‍ക്കാറിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളാണ്. മുന്‍ യു.ഡി.എഫ് സര്‍ക്കാറുമായി ഒരു താരതമ്യവും ഇപ്പോള്‍ ആവശ്യമാണ്. സര്‍ക്കാറിനെതിരെ, ഫലപ്രദമായ ഒരു ആരോപണവും ഉയര്‍ത്തി കൊണ്ടുവരാന്‍, പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലന്ന കാര്യം കൂടി നാം ഓര്‍ക്കണം. ഉയര്‍ത്തി കൊണ്ടുവന്നിരുന്ന ചില ആരോപണങ്ങളാകട്ടെ, തുടക്കത്തില്‍ തന്നെ ചീറ്റിപോവുകയും ചെയ്തിട്ടുണ്ട്.
യു.ഡി.എഫിന്റെ വിദ്യാര്‍ത്ഥി സംഘടനകള്‍ മുതല്‍ യുവജന സംഘടനകള്‍ വരെ, നിഷ്‌ക്രിയമായ നാല് വര്‍ഷം കൂടിയാണ് ഇപ്പോള്‍ കടന്ന് പോയിരിക്കുന്നത്. ഇവര്‍ക്കും കാര്യമായ പ്രതിഷേധമുയര്‍ത്താനുള്ള ‘വിഭവം’ പിണറായി സര്‍ക്കാര്‍ നല്‍കിയില്ലന്നതാണ് യാഥാര്‍ത്ഥ്യം. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം, പക്ഷേ അതിനും വേണം, ഒരു അടിസ്ഥാനം. ഇവിടെയാണ് ചെന്നിത്തലയും സംഘവും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. വി.എസ് ഇരുന്ന കസേരയുടെ ‘പവറാണ്’ ചെന്നിത്തല കളഞ്ഞ് കുളിച്ചിരിക്കുന്നത്.
പ്രഖ്യാപിച്ച ശേഷം ഉപേക്ഷിച്ച, ഒറ്റ പദ്ധതിയുമില്ല എന്നതാണ് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ, ഏറ്റവും വലിയ മുഖമുദ്ര. കോവിഡ് പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വയ്ക്കുമ്പോഴും, സര്‍ക്കാരിന് എടുത്തുപറയാനുള്ളത് നേട്ടങ്ങളുടെ നീണ്ട പട്ടികയാണ്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 മെയ് 25ന് അധികാരത്തില്‍ വന്ന സര്‍ക്കാര്‍, പ്രതിസന്ധികളെ അതിജീവനത്തിന്റെ പുതിയ ചുവടുവയ്പോടെയാണ് നേരിട്ടിരിക്കുന്നത്.
നിപയ്ക്ക് ശേഷം പ്രളയാനന്തരം കേരളം പുനര്‍നിര്‍മിക്കുക എന്ന ബൃഹദ്ദൗത്യമാണ് ഏറ്റെടുത്തിരുന്നത്. പ്രകൃതിദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള, പുതിയ കേരളം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. അതിനുള്ള കര്‍മപദ്ധതിയില്‍ ശ്രദ്ധയൂന്നി മുന്നോട്ടുപോകുമ്പോഴാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. രാജ്യത്തെ ആദ്യ കോവിഡ് ബാധയുണ്ടായ സംസ്ഥാനമാണ് കേരളം. വെല്ലുവിളികള്‍ ഏറെ കടുത്തതാണെങ്കിലും, കോവിഡിനെ നേരിടുന്ന കേരള ‘മോഡല്‍’ ഇപ്പോള്‍, ‘ലോക മോഡല്‍’ തന്നെയാണ്.
ഭദ്രമായ ക്രമസമാധാനപാലനം, മികവ് തെളിയിച്ച ആരോഗ്യ രംഗം, പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം, മികച്ച ഭരണനിര്‍വഹണം…. എന്നിങ്ങനെ എല്ലാ തലങ്ങളിലും കേരളം മുന്നേറിയ നാല് വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. ഈ നാല് വര്‍ഷത്തിനിടെ, ഒരു വര്‍ഗീയ സംഘര്‍ഷത്തിനും കേരളം വേദിയായിട്ടില്ലെന്നതുംശ്രദ്ധേയമാണ്. വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ ഭരണമാണ് സര്‍ക്കാര്‍ കാഴച് വെച്ചിരിക്കുന്നത്. പ്രകടനപത്രികയിലെ 600 ഇനത്തില്‍, ചുരുക്കം ചിലത് മാത്രമാണ് ഇനിയും യാഥാര്‍ഥ്യമാകാനുള്ളത്. വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി സംബന്ധിച്ച് 2019 മെയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടും വേറിട്ട കാഴ്ചയായിരുന്നു. ചെറുകിട വ്യവസായം മുതല്‍ ദേശീയപാതവരെയുള്ളവയില്‍ കേരളം ഇതുവരെ കാണാത്ത വികസനവേഗമാണ് കൈവരിച്ചിരിക്കുന്നത്. അതിന്റെ നേട്ടവും നാട്ടിലിപ്പോള്‍ കാണാനുണ്ട്.
നിതി ആയോഗിന്റെ ആരോഗ്യസൂചികയില്‍, വ്യവസായ വികസനത്തിലും, സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിലും, കേരളം തന്നെയാണ് ഒന്നാമത്.’ഭക്ഷ്യസ്വയം പര്യാപ്തമായ നവകേരളം’ എന്ന ലക്ഷ്യത്തിലേക്കാണ് ഇനിയുള്ള പ്രയാണമുള്ളത്. ഇടുതുപക്ഷ സര്‍ക്കാരിന്റെ ഈ കുതുപ്പില്‍ അന്തം വിട്ടിരിക്കുന്നതിപ്പോള്‍ പ്രതിപക്ഷമാണ്. എന്തിനേയും, ഏതിനേയും രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടേയേ അവര്‍ കാണുന്നുളളൂ. 20201ല്‍ ഭരണത്തിലേറുക എന്നത് മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് നിരന്തരം ആരോപണ ശരങ്ങള്‍ തൊടുക്കുന്നത്.
ഒന്നും ഏല്‍ക്കാതെ വന്നപ്പോള്‍, ‘പിണറായി വന്ന ശേഷം ദുരിതകാലമാണെന്ന’ പ്രചരണമാണ് എതിരാളികളിപ്പോള്‍ നടത്തുന്നത്. അവരുടെ പ്രചരണം കേട്ടാല്‍ കോവിഡിനെ സൃഷ്ടിച്ചത് തന്നെ പിണറായി ആണെന്നാണ് തോന്നിപ്പോകുക.
ഇത്തരക്കാരെ ഓര്‍മ്മിപ്പിക്കാനുള്ളത് ഒറ്റ കാര്യം മാത്രമാണ്. ദൈവങ്ങള്‍ പോലും നാല് ചുവരുകളില്‍ ബന്ധിക്കപ്പെട്ട കാലമാണിത്.
യു.ഡി.എഫ് സര്‍ക്കാറായിരുന്നു ഭരണത്തിലെങ്കില്‍ എങ്ങനെയാണ് വൈറസിനെ കൈകാര്യം ചെയ്യുമായിരുന്നതെന്നതും, നാം ചിന്തിക്കണം. വാളയാര്‍ നമുക്ക് മുന്നില്‍ വലിയ ഉദാഹരണമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.കോണ്‍ഗ്രസ് എംപിമാരും എംഎല്‍മാരുമാണ് ഇവിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം ഏര്‍പ്പാടാക്കിയ ബസ്സില്‍, ബാംഗ്ലൂരില്‍ നിന്നും വന്നവരെ കോട്ടയത്ത് റോഡില്‍ ഇറക്കി വിട്ടതില്‍ തന്നെ, അവരുടെ ജാഗ്രതയും വ്യക്തമാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെയാണ് കണ്ടുപഠിക്കേണ്ടത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ, സി.പി.എം തള്ളിക്കളയുകയും സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം ഒരു സമീപനം കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആംബുലന്‍സ് ഉപയോഗിച്ച് കണ്ണൂരിലേക്ക് ആളെ കടത്തിയതും ഇതേ ഖദര്‍ സംഘം തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ രാഷ്ട്രിയവും തമ്മിലുള്ള വ്യത്യാസം ഈ സമീപനങ്ങളിലെല്ലാം വ്യക്തമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച മാതൃകയാണ് കേരളം.ലോകം അംഗീകരിച്ച മാതൃകയാണിത്.കോവിഡ് കേസുകള്‍, കേരളത്തില്‍ കുത്തനെ വര്‍ദ്ധിച്ചത് തന്നെ, പുറത്ത് നിന്നും മലയാളികള്‍ എത്തിയതോടെയാണ്.
ഈ മണ്ണിന്റെ സന്തതികളെ, മാറോട് ചേര്‍ത്ത് നിര്‍ത്തി തന്നെയാണ്, അതിജീവനത്തിനായി കേരളം പൊരുതുന്നത്. എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും നാം ഈ മഹാമാരിയെയും അതിജീവിക്കുക തന്നെ ചെയ്യും. ഈ ആത്മവിശ്വാസം ജനങ്ങള്‍ക്കുള്ളതു കൊണ്ടാണ് പിണറായി ഹീറോയും ചെന്നിത്തല സീറോയുമായും ഇപ്പോഴും തുടരുന്നത്.
നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും നാം അതിജീവിച്ചതിന് പിന്നിലും പിണറായിയുടെ ചങ്കുറപ്പുണ്ട്. ഒരു കരുത്തുറ്റ ഭരണാധികാരിക്ക് മാത്രമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയൂ. അവിടെയാണ് പിണറായി വിജയിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റിന്റെ ഉള്‍ക്കാഴ്ചയാണ് ഇവിടെ വ്യക്തമായിരിക്കുന്നത്.
ദുരന്ത നായകനായി പിണറായിയെ വിശേഷിപ്പിക്കുന്നവര്‍, ഈ യാഥാര്‍ത്ഥ്യമാണ് ഉള്‍കൊള്ളേണ്ടത് . ദുരന്ത കാലത്തും, രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്നവര്‍, ആരായാലും അവര്‍ ജനവിരുദ്ധര്‍ തന്നെയാണ്.
ലോകത്ത് ഈ മഹാമാരിയിലും, പ്രതിരോധക്കോട്ട തീര്‍ത്ത ഭരണകൂടങ്ങളുടെ നിറവും ചുവപ്പ് തന്നെയാണ്.വുഹാനില്‍ വൈറസ് ബാധ പൊട്ടി പുറപ്പെട്ടപ്പോള്‍ ഫലപ്രദമായി പിടിച്ച് നിര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ആ രാജ്യത്ത് രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞിരിക്കുന്നത്.
കമ്യൂണിസ്റ്റ് വിയറ്റ്‌നാമും, വൈറസ് പ്രതിരോധത്തിന് ലോക മാതൃകയാണ്. കാസ്‌ട്രോയുടെയും ചെഗുവേരയുടെയും വിപ്ലവ ക്യൂബയെയും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. ക്യൂബയെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് പോലും ആ രാജ്യമാണ് രക്ഷകരായി മാറിയത്. അമേരിക്കക്കൊപ്പം ക്യൂബയ്ക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്ന, ബ്രിട്ടണിലേക്കും ഇറ്റലിയിലേക്കും നൂറ് കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ക്യൂബ അയച്ചിരിക്കുന്നത്. മരണമുഖത്തേക്കുള്ള ഈ യാത്രയെ, സന്തോഷത്തോടെ ഏറ്റെടുത്ത ആ ചുവപ്പ് സേനയും അര്‍ഹിക്കുന്നുണ്ട് ഒരു വലിയ സല്യൂട്ട്.
ക്യൂബ മുതല്‍ കേരളം വരെ, ചുവപ്പ് പ്രത്യേയ ശാസ്ത്രത്തിന്റെ മികവിനെയാണ് എടുത്ത് കാണിക്കുന്നത്. ഇവിടെ ജാതിക്കും മതത്തിനും സമ്പത്തിനും മീതെയാണ് മനുഷ്യനുള്ള സ്ഥാനം. വ്യക്തിയല്ല, സംഘടനയാണ് പ്രധാനമെന്ന് പഠിപ്പിക്കുന്ന പ്രത്യേയശാസ്ത്രം കൂടിയാണിത്. അതാണ് പിണറായിയുടെയും കരുത്ത്.ചെന്നിത്തലയ്ക്ക് ഇല്ലാതെ പോകുന്നതും ഈ കരുത്ത് തന്നെയാണ്.
Express View