Theresa May new prime minister

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്.

ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നയാളാണ് തെരേസ.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തെരേസ പദവിയിലെത്തിയത്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ശേഷമായിരിക്കും കാമറൂണിന്റെ രാജി.

മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെയായിരുന്നു ആന്‍ഡ്രിയയുടെ നാടകീയമായ പിന്മാറ്റം. പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഒന്നര ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് ആന്‍ഡ്രിയ പിന്‍വലിഞ്ഞത്.

ഓഗസ്റ്റ് രണ്ടാം വാരം പോസ്റ്റല്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തി സെപ്തംബര്‍ ഒന്‍പതിന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആന്‍ഡ്രിയയുടെ പിന്മാറ്റം ഇതിനെയെല്ലാം മാറ്റി മറിച്ചു.

2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്.

നൂറ്റാണ്ട് നീളുന്ന ബ്രിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും തെരേസ മേയ്.

Top