‘മണിപ്പൂരില്‍ സുരക്ഷ സേനയുടെ യൂണിഫോം ധരിച്ച് അക്രമണം നടത്താൻ സാധ്യത’; കേന്ദ്ര ഇന്റലിജൻസ്

ദില്ലി: കലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്റെ വീടിന് തീവച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. ചുരചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുൻ കരസേന മേധാവി വേദ പ്രകാശ് മാലിക് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ജീവൻ ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാമെന്ന് റിട്ട. ലഫ് ജനറൽ നിഷികാന്ത സിംഗ് അഭിപ്രായപ്പെട്ടു. ഇംഫാൽ സ്വദേശിയാണ് നിഷികാന്ത സിംഗ്.

മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.

തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാർ ദീർഘനാളായി ഉയർത്തുന്ന വിഷയമാണ്. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളിൽ പ്രാതിനിധ്യം ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിക്കുന്പോൾ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നു.

വിവാദം ഇങ്ങനെ നിൽക്കെ അടുത്തിടെ ഇതിൽ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽപെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങൾ എത്തി. മെയ് 3ന് ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.

Top