മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല, മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികം; കെ സി വേണുഗോപാല്‍

ആലപ്പുഴ: മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുന്നണി രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും കെ സി വേണുഗോപാല്‍.
പഞ്ചാബില്‍ ആം ആദ്മിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സഖ്യമില്ലെങ്കിലും പഞ്ചാബില്‍ ഇന്‍ഡ്യ മുന്നണി ജയിക്കും. ഇന്‍ഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മുന്നോട്ട് പോവുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. ആലപ്പുഴയിലെ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നു. പാര്‍ട്ടി തീരുമാനിച്ച് പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പെന്നും വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചു. അന്നം തരുന്ന കര്‍ഷകനെ വെടിവെച്ചുകൊല്ലുന്ന സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരെ മര്‍ദിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവാക്കുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം നടക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത്ത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് റെയ്ഡ് നടന്ന കമ്പനികള്‍ റെയ്ഡിന് പിന്നാലെ ബിജെപിക്ക് പണം നല്‍കുകയാണ്. രാമക്ഷേത്രം ബിജെപിയുടെ അഴിമതിയും കഴിവുകേടും മറക്കാനുള്ള ആയുധമാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിലൂടെ ആലപ്പുഴയുടെ തീരം പൂര്‍ണമായും ഇല്ലാതാവുകയാണ്. അന്വേഷണത്തിലൂടെ വ്യക്തമാകുന്നത് ഇതെല്ലാം സ്വകാര്യ മുതലാളിക്ക് വേണ്ടിയാണന്നാണ്. വളഞ്ഞ വഴിയിലൂടെ തീരദേശം കയ്യടക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ രമേശ് ചെന്നിത്തല നന്നായി ഇടപെടുന്നുണ്ട്. കരിമണല്‍ ഖനവുമമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹവുമായി ആശയ വിനിമയം നടത്താറുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Top