ഗവര്‍ണറുമായി തല്ക്കാലം ഇടയാനില്ല; നിയമനടപടിയുമായി കോടതിയിലേക്കില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തത്കാലം നിയമനടപടിക്കില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം കിട്ടിയിട്ടും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. നിര്‍ണായാക ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും കോടതിയില്‍ പോകേണ്ടെന്നാണ് ധാരണ. കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകുമെന്നാണ് വിലയിരുത്തല്‍. തുറന്ന യുദ്ധത്തിന് പോയാല്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വ്വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ബില്ലില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ്വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം ചോദിക്കാറുമുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ വിലയിരുത്താം. കൂടുതല്‍ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കില്‍ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.

ഒപ്പിടാന്‍ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും.എന്നാല്‍ സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടിലാണ് സര്ക്കാരിപ്പോഴുള്ളത്.

Top