സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ല; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപെട്ടതിന് കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ട്രഷറിക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂര്‍ത്ത് കുറയ്ക്കാത്ത സര്‍ക്കാര്‍ ജനങ്ങളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉള്‍പ്പെടെ നികുതി കൂട്ടിയിട്ടും കരകയറാന്‍ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാന്‍ അര്‍ഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നല്‍കുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറെ കേന്ദ്രം നല്‍കി. ജൂണ്‍ വരെ മാത്രം 14,957 കോടി രൂപ കേരളം കടമെടുത്തു. ഇതല്ലാം മറച്ചു വച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് മലയാളികളെ പറ്റിക്കാനും ധനമന്ത്രിയുടെ മുഖം രക്ഷിക്കാനും വേണ്ടിയാണ്.

മേയ് മാസം വരെയുള്ള ജിഎസ്ടി വിഹിതം കേന്ദ്രം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പിനും നെല്ലു സംഭരണത്തിനുമെല്ലാം കേന്ദ്രം നല്‍കുന്ന തുക വകമാറ്റി ചെലവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. നെല്ലിന് കിലോയ്ക്ക് കേന്ദ്രം നല്‍കുന്ന 20 രൂപ പോലും കര്‍ഷകര്‍ക്കു നല്‍കാതെ വകമാറ്റി ചെലവഴിച്ചു. ഓണക്കാലമായിട്ടും കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാതെ കബളിപ്പിക്കുകയാണ്. കേന്ദ്ര വിഹിതം കൈപ്പറ്റിയിട്ട് ഇപ്പോള്‍ 500 കോടി രൂപ വായ്പ എടുക്കാന്‍ നടക്കുന്നത് പ്രഹസനമാണ്. ഓണക്കാലത്തെ ചെലവുകള്‍ക്ക് 8,000 കോടി രൂപയോളം കണ്ടെത്തേണ്ടതിന് കേന്ദ്രത്തെ പഴിക്കേണ്ട കാര്യമില്ല. വായ്പ പരിധി കേന്ദ്രം വെട്ടിക്കുറക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ ഡിസംബര്‍ വരെ 20,000 കോടി രൂപ വായ്പ എടുക്കാനുള്ള അനുവാദമുണ്ടെന്നത് മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രവുമായി ചര്‍ച്ച ചെയ്തു പരിഹാരം തേടുന്നതിനു പകരം കേന്ദ്രത്തിനെതിരെ സമരവും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിക്കുന്നത് അല്‍പത്തരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top