ജനങ്ങളുടെ മുമ്പില്‍ ഇവിടെ ഇത്രയധികം കെടുകാര്യസ്ഥതയുള്ള ഒരു സര്‍ക്കാര്‍ വേറെയില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുക എന്ന പ്രതിപക്ഷ ധര്‍മ്മമാണ് ഐക്യ ജനാധിപത്യ മുന്നണി ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് വരെ പ്രക്ഷോഭം എന്ന യുഡിഎഫിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഉപരോധമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ഇത് സര്‍ക്കാരല്ല, കൊള്ളക്കാരാണ് എന്നാണ് യുഡിഎഫ് ജനങ്ങളോട് പറയുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷകാലവും അതിന് മുന്നേയുള്ള അഞ്ച് വര്‍ഷകാലവും ജനങ്ങള്‍ ജനവിരുദ്ധ സര്‍ക്കാരിനെ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അഴിമതിയുടെ ചെളികുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച നിരവധി അഴിമതി ആരോപണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രമാത്രം രേഖകള്‍ സഹിതം, തെളിവുകള്‍ സഹിതം, ഗുരുതരമായ ആരോപണങ്ങള്‍ എഐ ക്യാമറ ഇടപാടില്‍, കെ ഫോണ്‍ ഇടപാടില്‍, മാസപ്പടിയില്‍ എല്ലാം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ളയാണ്. ആ കൊള്ളയെ സംബന്ധിച്ച് നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളുടെ മുന്നില്‍ ഹാജരാക്കിയത്. അതിനെ പ്രതിരോധിച്ചൊരു വാചകം പറയാന്‍ മുഖ്യമന്ത്രിയ്ക്കോ മന്ത്രിമാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പ്രതിപക്ഷം ആരംഭിച്ചു. എഐ ക്യാമറ വിഷയത്തില്‍ താനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാദം നടന്നുകൊണ്ടിരിക്കുകയാണ്. കെ-ഫോണ്‍ ഇടപാടില്‍ ഈ ആഴ്ചയില്‍ തന്നെ കോടതിയെ സമീപിക്കും. മാസപ്പടി ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയെടുത്തില്ലെങ്കില്‍ മറ്റുനിയമ നടപടി തേടും.

ജനങ്ങളുടെ മുമ്പില്‍ ഇവിടെ ഇത്രയധികം കെടുകാര്യസ്ഥതയുള്ള ഒരു സര്‍ക്കാര്‍ വേറെയുണ്ടോ. അഴിമതിയും കെടുകാര്യസ്ഥതുമാണ് മുഖമുദ്ര, ഇന്‍ എഫിഷ്യന്റ് സര്‍ക്കാര്‍, ഇത്രയും കഴിവുകെട്ട ഒരു സര്‍ക്കാര്‍ ഉണ്ടോ. എന്താണ് കേരളത്തിന്റെ ധനസ്ഥിതി. അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കും മാറില്ല, അതവിടെ പിടിച്ചുവെക്കും. അഞ്ച് ലക്ഷം രൂപ കിട്ടിയാല്‍ ഓടകെട്ടാന്‍ പറ്റില്ല, ഒരു ഓടപോലും പണിയാന്‍ പണമില്ലാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത് എന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

Top