‘കൂട്ടക്കൊലകൾ തമ്മിൽ വ്യത്യാസമില്ല’ ; സായി പല്ലവിക്കെതിരെ കേസ്

ഹൈദരാബാദ്: നടി സായ് പല്ലവിക്ക് എതിരെ കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ബജറംഗ്ദളിന്‍റെ പരാതിയില്‍ ഹൈദരാബാദ് സുല്‍ത്താന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പരാമര്‍ശത്തിൻ മേലുള്ള പരാതിയിലാണ് കേസ്. സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു.

വിരാടപര്‍വം എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ഇന്‍റര്‍വ്യൂവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രസ്താവന. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞിരുന്നു. “ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി അതുപോലെ കാണണം. ഇതു രണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല” – ഇതായിരുന്നു സായ് പല്ലവി അഭിമുഖത്തിൽ പറ‍ഞ്ഞത്.

സായ് പല്ലവിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായും വിദ്വേഷ പ്രചാരകര്‍ എത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെ മുസ്‌ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവരുടെ പ്രധാന ചോദ്യം. സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.

Top