ദിലീപ് തെളിവുകൾ നശിപ്പിച്ചതിന് തെളിവുണ്ട്: ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

തെളിവുകൾ നശിപ്പിച്ച ശേഷമാണ് ദിലീപ് മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്. ഇതിനായി ദിലീപിന്റെ അഭിഭാഷകർ മുംബൈയിലേക്ക് പോയി. ഇതിന് തെളിവുണ്ട്. ഫോൺ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിച്ച ജനുവരി 29, 30 തീയതികൾ സുപ്രധാനമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് വിചാരണ കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കൂ. കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ചാലേ ജാമ്യം റദ്ദാക്കാനാവൂ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

ദിലീപിനെതിരെ വധഗൂഢാലോചനക്കേസിൽ ഉള്ളത് കേവലം എഫ്‌ഐആർ മാത്രമാണെന്ന് കോടതി പറഞ്ഞു. അഭിഭാഷകരുടെ വോയ്‌സ് ക്ലിപ്പ് അല്ലാതെ തെളിവുണ്ടോ?. ഏത് ഫോണിൽ നിന്ന് ഏത് ക്ലിപ്പ് നശിപ്പിച്ചു എന്ന് പറയാൻ സാധിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അക്കാര്യം ഫോറൻസിക് റിപ്പോർട്ടിലില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൃത്യമായ കാര്യങ്ങളാണ് കോടതിയിൽ പറയുന്നത്. കോടതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു.

Top