ഐഐടി-BHU വില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു എന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബി.എച്ച്.യുവില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു എന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. മൂന്നുപേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ചുംബിക്കുകയം നഗ്‌നയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്്. ക്യാമ്പസിന് പുറത്തുള്ളവരും അക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

ബുധനാഴ്ച സുഹൃത്തിന്റെ കൂടെ രാത്രിയില്‍ നടക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ‘കര്‍മന്‍ ബാബ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ മൂന്നുപേര്‍ ബൈക്കില്‍ എത്തി ബലമായി പിടിച്ചുകൊണ്ടുപോയി. അവര്‍ ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ അഴിച്ച ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പതിനഞ്ച് മിനിറ്റോളം അവര്‍ ക്രൂരമായ പ്രവൃത്തി തുടര്‍ന്നു. പിന്നീടാണ് പോകാന്‍ അനുവദിച്ചത്’, പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥികളല്ലാത്ത പുറത്തുനിന്നുള്ളവരെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ക്യാമ്പസില്‍ മതിയാ സുരക്ഷ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുമെന്നും പോലീസ് വ്യക്തമാക്കി.

Top