ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍ എന്നിവരുടെ സെക്സ് ടേപ്പുകള്‍ ഉണ്ട് ; ജെഫ്രി എപ്സ്റ്റീന്റെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ പ്രമുഖ വ്യക്തികളുടെ സെക്സ് ടേപ്പുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന കോടതി രേഖകളിലാണ് ഇയാളുടെ ചൂഷണത്തിനിരയായ സാറ റാന്‍സോം എന്ന യുവതി ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവര്‍ സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എപ്സ്റ്റീന്‍ പകര്‍ത്തിയതായും തന്റെ കൈയില്‍ ഇതിന്റെ പകര്‍പ്പുണ്ടെന്നുമാണ് യുവതി അവകാശപ്പെട്ടിരുന്നത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് തന്റെ ഒരു സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി പതിവായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നതായും യുവതി പറയുന്നു.

ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായ മാക്സ് വെല്ലിനെതിരേ ന്യൂയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്‍കിയ 11 സ്ത്രീകളില്‍ ഒരാളാണ് റാന്‍സം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെ 22-ാം വയസ്സിലാണ് റാന്‍സം എപ്സ്റ്റീന്റെ അതിക്രമത്തിനിരയായത്. എപ്സ്റ്റീന്റെ കാമുകിയായിരുന്ന മാക്സ് വെല്ലാണ് യുവതിയെ ഇയാളുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ദിവസം മൂന്നുതവണ വരെ എപ്സ്റ്റീന്‍ തന്നെ പീഡിപ്പിച്ചിരുന്നതായാണ് യുവതി വെളിപ്പെടുത്തിയിരുന്നത്. അതേസമയം, എപ്സ്റ്റീനെതിരേയും ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരേയും സെക്സ് ടേപ്പ് ആരോപണം ഉന്നയിച്ച യുവതി 2016-ല്‍ ഈ ആരോപണങ്ങള്‍ പിന്‍വലിച്ചതായാണ് പറയുന്നത്. ഇത്തരംകാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ തനിക്ക് മോശമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും തന്റെ കുടുംബത്തിന് വേദനയാകുമെന്നുമാണ് യുവതി പറഞ്ഞിരുന്നത്.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതിരേഖകള്‍ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നുതുടങ്ങിയത്. ജെഫ്രിയുടെ അതിക്രമത്തിനിരയായ വിര്‍ജീനിയ ജിഫ്ര, ഇയാളുടെ മുന്‍ കാമുകിയും കൂട്ടാളിയുമായ ഗിലേന്‍ മാക്‌സ്വെല്ലിനെതിരേ നല്‍കിയ കേസുമായി ബന്ധപ്പെട്ടുള്ള രേഖകളാണിത്. കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട മാക്‌സ്വെല്‍ നിലവില്‍ ജയിലിലാണ്. നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Top