ടി പി സെന്‍കുമാറിനെതിരെയുള്ള ആറു പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.

പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജൂലായ് നാലിന് കോടതി പരിഗണിക്കും.

സെന്‍കുമാറിനെതിരെ നേരത്തെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കേയാണ് സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചത്.

കെടിഡിസി മാനേജിംങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത്, തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിനു നല്‍കിയ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയത് ,രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ ആര്‍ബിഐ നല്‍കിയ പരാതിയില്‍ തുടരന്വേഷണം നടത്താതെ അവഗണിച്ചത്, കോളിളക്കം സൃഷ്ടിച്ച കണിച്ചുകുളങ്ങര കൊലപാതക കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി അവ ഇടപാടുകാര്‍ക്ക് നല്‍കുന്നതില്‍ വരുത്തിയ വീഴ്ച തുടങ്ങി ആറ് പരാതികളാണ് സെന്‍കുമാറിനെതിരെ ഉന്നയിച്ചിരുന്നത്.

കണിച്ചുകുളങ്ങര സംഭവത്തില്‍ അന്നത്തെ സോണല്‍ ഐ ജിയായിരുന്ന സെന്‍കുമാര്‍ കേസ് സമര്‍ത്ഥമായി അന്വേഷിച്ചെങ്കിലും സ്വത്ത് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നേതാവായ ഹക്കീം 2016ലാണ് പരാതി നല്‍കിയിരുന്നത്.

കെ എസ് ആര്‍ ടി സി എംഡി ആയിരിക്കെ തമ്പാനൂര്‍ ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് രണ്ടു വര്‍ഷം കൂടുതലായി നീട്ടിനല്‍കിയത് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് നല്‍കിയ പരാതിയിലും കെ എസ് ആര്‍ ടി സിയിലെ തന്നെ നവീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടന നല്‍കിയ മറ്റൊരു പരാതിയിലും അന്വേഷണം നടന്നിരുന്നു. ഇതിനുപുറമെ വയനാട്ടിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ ഇടപെടലും വിജിലന്‍സ് അന്വേഷിച്ചിരുന്നു.

Top