തെലുങ്കാന ഉപമുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കും

ഹൈദരാബാദ്: പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളത്തിന് സഹായ പ്രവാഹമാണ് വരുന്നത്. തെലുങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി തന്റെ ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കും.

തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയാനി നര്‍ഷിമ റെഡ്ഡി കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 25 കോടിയുടെ ചെക്ക് നല്‍കിയിരുന്നു. കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 205 കോടിയുടെ ശുദ്ധീകരണ മെഷീനുകളും തെലുങ്കാന സര്‍ക്കാര്‍ നല്‍കി.

കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ വകയായി 10 കോടി രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ പഞ്ചാബ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ധനസഹായം നല്‍കിയിരുന്നു. പഞ്ചാബ് 100 കോടിയും കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപ കൂടി നല്‍കുമെന്നുമാണ് അറിയിച്ചത്.

പ്രധാനമന്ത്രി ധനസഹായമായി 500 കോടി രൂപയാണ് ഇടക്കാല സഹായമായി അനുവദിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.

ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരങ്ങള്‍ കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ ഇന്‍ഷ്വറന്‍സ് ക്യാമ്പുകള്‍ നടത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക സഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കും. ദുരന്ത മേഖലയില്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.

Top