നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കൊള്ളസംഘാംഗങ്ങള്‍ അറസ്റ്റില്‍

arrest

നോയ്ഡ: കാറില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കൊള്ളക്കാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കുന്ന നാലുപേര്‍ അറസ്റ്റിലായി.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് നാലുപേരെയും പൊലീസ് കീഴ്‌പ്പെടുത്തിയത്. പിടിയിലായവരില്‍ ഒരാളുടെ കാലിന് വെടിയേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഏറ്റുമുട്ടലിനിടെ രക്ഷപെട്ടു.

സബോത പ്രദേശത്തെ അടിപ്പാതയില്‍ പൊലീസ് തിരയുന്ന ആറുപേര്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് പ്രദേശം വളഞ്ഞത്. തൊട്ടുപിന്നാലെ പൊലീസ് സംഘത്തിനുനേരെ വെടിവെപ്പുണ്ടായി.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ നാലുപേര്‍ മെയ് 25 ന് നടന്ന സംഭവത്തില്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

കാറില്‍ സംഞ്ചരിച്ച എട്ടംഗ സംഘത്തെയാണ് ജേവാറിനും ബുലന്ദ്ഷറിനും മധ്യേ യമുന എക്‌സ്പ്രസ് വേയില്‍വച്ച് കൊള്ളക്കാര്‍ ആക്രമിച്ചത്. ആറ് കൊള്ളക്കാര്‍ ഉള്‍പ്പെട്ട സംഘം കാറില്‍ സഞ്ചരിച്ച ഒരാളെ കൊലപ്പെടുത്തുകയും നാല് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു.

യു.പിക്ക് പുറത്ത് താമസിക്കുന്ന കൊള്ളസംഘം സംസ്ഥാനത്തെത്തി കുറ്റകൃത്യം നടത്തി മടങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കുവേണ്ടി ഹരിയാനയിലും യു.പിയിലും പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Top