കൊച്ചി: നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ നിന്ന് മോഷ്ടിച്ച പ്രോസസര്‍ മൂവാറ്റുപുഴയില്‍നിന്ന് കണ്ടെടുത്തു.പിടിയിലായ ബിഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗ്, രാജസ്ഥാന്‍ സ്വദേശി ദയാ റാം എന്നിവര്‍ ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് വില്‍പന നടത്തിയ പ്രോസസറാണ് എന്‍.ഐ.എ. സംഘം കണ്ടെടുത്തത്.
കപ്പലില്‍നിന്ന് മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളും റാമും മറ്റ് ഉപകരണങ്ങളും നേരത്തെ പ്രതികളില്‍നിന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മൈക്രോപ്രോസസറുകള്‍ പ്രതികള്‍ ഓണ്‍ലൈന്‍ വില്‍പ്പന നടത്തിയതിനാല്‍ നേരത്തെ കണ്ടെത്താന്‍
സാധിച്ചിരുന്നില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൈക്രോപ്രോസസറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ഇതോടെ മോഷണം പോയ എല്ലാ വസ്തുക്കളും അന്വേഷണസംഘം വീണ്ടെടുത്തു.
അതേസമയം, പ്രോസസറില്‍നിന്ന് എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നതും എന്‍.ഐ.എ. സംഘം അന്വേഷിക്കും.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. 2019 സെപ്റ്റംബര്‍ 14 നാണു കപ്പല്‍ശാല അധികൃതര്‍ പരാതി നല്‍കിയത്.നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്.
കരാറുകാരനുമായി വേതനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മോഷണത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ മൊഴി.