പാവറട്ടി: മോഷണക്കേസ് പ്രതി ആറ് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. വീടിനുള്ളിൽ ഉറങ്ങിയിരുന്ന യുവതിയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നത്. പാവറട്ടി വെന്മേനാട് കൈതമുക്ക് അമ്പലത്ത് വീട്ടില്‍ നസീറിനെയാണ് (47) പാവറട്ടി പൊലീസ് പിടികൂടിയത്.
2014ല്‍ ചാലൊളിപറമ്പിൽ സുനില്‍ കുമാറിെൻറ വീട്ടില്‍ നിന്ന് ഭാര്യയുടെയും മകളുടെയും അടക്കം ഏഴേകാൽ പവൻ ആഭരണങ്ങളാണ് പ്രതിയായ നസീർ മോഷ്ടിച്ചത്. ഇവിടെ നിന്ന് ലഭിച്ച വിരലടയാളവും ഈ വർഷം വെന്മേനാട് ആസാദ് റോഡിൽ നിന്ന് മോഷ്ടിച്ച് പുത്തൂർ സറ്റോഴ്സിന് സമീപം ഉപേക്ഷിച്ച സ്കൂട്ടറിൽ നിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം നസീറിലേക്ക് എത്തിയത്. എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്.ഐമാരായ ജെയ്സണ്‍ കെ. പൗലോസ്, സുനിൽകുമാർ, പി.എം. നിഷാദ്, എൻ.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.