രാജനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ബന്ധുക്കൾ അറസ്റ്റിൽ

തീക്കോയി: ഞണ്ടുകല്ലില്‍ മുതുകാട്ടില്‍ രാജനെ(56) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സഹോദരന്‍ ജോസ്(49), ബന്ധു ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവര്‍ അറസ്റ്റില്‍. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് രാജനെ ഞണ്ടുകല്ലിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാജനെ മര്‍ദിച്ചും കാപ്പിവടി കൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 1987ല്‍ വ്യത്യസ്തമായ സംഭവങ്ങളില്‍ 2 പേരെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളാണു രാജന്‍.

ഞായറാഴ്ച രാവിലെ കോതമംഗലത്തെ വീട്ടില്‍ നിന്നു ഞണ്ടുകല്ലിലെത്തിയ രാജന്‍ തന്റെ വീട്ടില്‍ ജോസിനും ലിജോയ്ക്കുമൊപ്പം മദ്യപിച്ചു. 2011ല്‍ ജോസും ലിജോയും ചേര്‍ന്നു രാജനെയും ഭാര്യയും ആക്രമിച്ചെന്ന കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ചുള്ള നടപടികള്‍ തുടരുകയാണ്. ഈ കേസ് പിന്‍വലിക്കാന്‍ രാജന്‍ തയാറായിരുന്നില്ല. ഇതെക്കുറിച്ച് രാജനും ജോസും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും രാജനെ മര്‍ദിക്കുകയും ചെയ്തു. ഇതിനു ശേഷം ലിജോയും ജോസിന്റെ മകനും കൂടി വീണ്ടും മദ്യപിച്ചു. ഇതിനിടെ രാവിലെ മര്‍ദിച്ചതിനെച്ചൊല്ലി രാജനും പ്രതികളും തമ്മില്‍ വീണ്ടും വഴക്കുണ്ടായി.

രാജന്റെ വീട്ടിലെത്തിയ പ്രതികള്‍ രാജനെ മര്‍ദിച്ചു. കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് രാജന്റെ തലയ്ക്കു സാരമായി പരുക്കേറ്റു. വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു തകരാര്‍ സംഭവിച്ചു. രാജനെ ആരോ മര്‍ദിച്ചെന്നു രാത്രി പത്തോടെ ഇവര്‍ രാജന്റെ ഭാര്യയെ അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കണമെന്ന രാജന്റെ ഭാര്യയുടെ ആവശ്യം ഇവര്‍ അനുസരിച്ചില്ല.

അര്‍ധരാത്രിയോടെ രണ്ടാം പ്രതി ലിജോയാണ് രാജന്‍ മരിച്ചു കിടക്കുന്നതായി പൊലീസില്‍ അറിയിച്ചത്. ആരൊക്കെയോ ചേര്‍ന്നു രാജനെ മര്‍ദിച്ചെന്നാണ് ഇവര്‍ ആദ്യം പൊലീസില്‍ പറഞ്ഞത്. മൂന്നു പേരെയും പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. അടിക്കാന്‍ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തു.

പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ എസ്.എം. പ്രദീപ് കുമാര്‍, എസ്‌ഐമാരായ വി.ബി. അനസ്, ഷാബുമോന്‍, എഎസ്‌ഐ ജയരാജ്, നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍. ജിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

 

Top