പൂരാവേശത്തിൽ തൃശ്ശൂർ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തി

തൃശൂർ : പൂരാവേശത്തിൽ തൃശ്ശൂർ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ വഴിനീളെ കാത്തുനിന്നത്. വൻ ജനാവലിയാണ് പൂരനഗരിയെ സമ്പുഷ്ടമാക്കുന്നത്. ഘടക പൂരങ്ങളെല്ലാം കിഴക്കേനടയിലേക്ക് എത്തിയ ശേഷം രാവിലെ പതിനൊന്നരയോടെ മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

കൊച്ചി രാജാവായിരുന്ന ശക്തന്റെ തൃശൂരിലെ കോവിലകത്തു പ്രതിഷ്ഠിച്ച നൈതലക്കാവ് ഭഗവതിക്കു പൂരവിളംബരം നടത്താന്‍ അനുമതി നല്‍കിയെന്നാണ് തൃശൂ‍‍ര്‍ പൂര വിശ്വാസം. പൂരത്തിന്റെ ആചാരപരമായ അനുഷ്ഠാനമാണ് വിളംബരം. പൂരത്തിനെത്തുന്ന ഘടകക്ഷേത്രങ്ങള്‍ക്ക് വേണ്ട സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നൈതലക്കാവ് ഭഗവതി എഴുന്നള്ളിയെത്തുന്നത്. 1952ല്‍ കോവിലകത്തും പൂരം നിലച്ചതോടെ പൂരം വിളംബരവും അന്യമായി. പിന്നീട് 2004 ലാണ് വിളംബരചടങ്ങ് പുന:രാരംഭിച്ചത്.

Top