യുവാവിനെ കൊന്ന് പുഴയില്‍ താഴ്ത്തി: ആറ് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: യാക്കരപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സുവീഷിന്റേതെന്ന് (20) സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് സുവീഷിനെ കാണാതാകുന്നത്. സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവീഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സുവീഷിന്റെ സുഹൃത്തുക്കളായ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം പൂര്‍ണമായി അഴുകിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അച്ഛന്‍ സുരേഷിന്റെ മരണശേഷം അമ്മ വേറെ വിവാഹം കഴിച്ചതിനാല്‍ സുവീഷ് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സുവീഷ് വിവാഹം കഴിച്ചെങ്കിലും രണ്ടുമാസംമുമ്പ് ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. ഇടയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്.

എന്നാല്‍, സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.

Top