കുട്ടിയെ തട്ടിയെടുക്കാനെത്തിയെന്ന് സംശയം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബിദാര്‍ : കുട്ടിയെ തട്ടിയെടുക്കാനെത്തിയെന്ന സംഘമെന്ന സംശയത്തെ തുടര്‍ന്ന് ഐ.ടി വിദഗ്ധനായ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കര്‍ണാടകയിലെ ബിദാറില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.

ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അസാം, ബഷീര്‍, സല്‍മാന്‍, അക്രം എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ വാഹനം നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് കാറിലുണ്ടായിരുന്ന ഖത്തര്‍ പൗരന്‍ ചോക്ലേറ്റ് സമ്മാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

bidar-3

കുട്ടികള്‍ക്ക് കാറിലുണ്ടായിരുന്നയാള്‍ ചോക്ലേറ്റ് നല്‍കുന്നത് ഗ്രാമവാസിയായ ഒരാള്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടികളെ മിഠായി നല്‍കി തട്ടിയെടുക്കുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന് ഇയാള്‍ മറ്റുള്ളവര്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലെ ആളുകള്‍ കൂട്ടത്തോടെ കാറിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ കാറില്‍ കയറി ഓടിച്ചു പോയെങ്കിലും ചില ഗ്രാമവാസികള്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു.\\

അമിത വേഗത്തില്‍ പോയ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇതോടെ പിന്നാലെയെത്തിയ ഗ്രാമവാസികള്‍ ഇവരെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ഇവിടെ തടിച്ചു കൂടിയെങ്കിലും യുവാക്കളെ രക്ഷിക്കാന്‍ ആരും തയാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തിയതോടെ മുഹമ്മദ് അസം കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സന്ദേശം കൈമാറിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top