5000 രൂപ നല്‍കിയില്ല അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി യുവാവ്

പ്രയാഗ്രാജ്: 5,000 രൂപ നല്‍കിയില്ല അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി യുവാവ്. ഹരിയാനയിലെ ഹന്‍സിയിലാണ് സംഭവം. ബിഹാര്‍ സ്വദേശിനിയായ പ്രതിഭാ ദേവി (42) ആണ് കൊല്ലപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹിമാന്‍ഷു കുമാറാണ് (20) മാതാവിനെ കൊലപ്പെടുത്തിയത്. യു.പിയിലെ പ്രയാഗ്‌രാജില്‍ നിന്നാണ്് പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.40-ഓടെ സംശയാസ്പദമായ രീതിയില്‍ ഹിമാന്‍ഷു കുമാറിനെ പ്രയാഗ് രാജില്‍ കണ്ടെത്തിയ പോലീസുകാര്‍ ഇയാളെ ചോദ്യംചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കേസ് തുറന്ന് നോക്കിയപ്പോള്‍ ഉള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം പുറത്ത് വന്നത്.

എച്ച്പി കോട്ടണ്‍ മില്ലില്‍ ജോലിചെയ്തിരുന്ന പ്രതിഭാ ദേവി ഹാന്‍സിയിലെ ആര്യ നഗറിലെ ബോഗരം കോളനിയിലുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. അമ്മയുടെ 6,000 രൂപ ശമ്പളത്തില്‍ 5,000 രൂപ താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ ഹിമാന്‍ഷു അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയുമായിരുന്നു.

സ്യൂട്ട്‌കേസുമായി പ്രതി ഹന്‍സിയില്‍ നിന്ന് ഗാസിയാബാദിലേക്ക് ട്രെയിനില്‍ കയറി. ഗാസിയാബാദില്‍ നിന്ന് ടാറ്റാ നഗര്‍ എക്‌സ്പ്രസില്‍ കയറി പ്രയാഗ്രാജിലെത്തുകയായിരുന്നു. കേസ് ഹാന്‍സി പോലീസിന്റെ പരിധിയില്‍ വരുമെന്നും ബ്രിജ്കിഷോര്‍ ഗൗതം വ്യക്തമാക്കി. ഇവര്‍ ബീഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശികളാണ്. പിതാവ് ബീഹാറില്‍ ജോലിചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നിവ പ്രകാരം ഹിമാന്‍ഷു കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രയാഗ്രാജിലെ ദരാഗഞ്ച് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ബ്രിജ്കിഷോര്‍ ഗൗതം വ്യക്തമാക്കി.

Top