മദ്യപിക്കുന്നതിനിടെ തര്‍ക്കം, യുവാവ് ഭാര്യയെ അടിച്ചുകൊന്നു

ബെംഗളൂരു: ഭാര്യയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബി.ടി.എം. ലേഔട്ടില്‍ താമസിക്കുന്ന അജിത്തി(25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാനിയ(20)യെ ക്രൂരമായി മര്‍ദിച്ചശേഷം അപസ്മാരം വന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ജൂണ്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് വര്‍ഷം മുമ്പാണ് അജിത്തും സാനിയയും വിവാഹിതരായത്. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നു. ഭാര്യ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് പുറത്തുപോകുന്നതാണ് സംശയത്തിനിടയാക്കിയത്. സംഭവ ദിവസം ദമ്പതിമാര്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനുപിന്നാലെ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അജിത് ഭാര്യയുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ പ്ലൈവുഡ് കഷണം കൊണ്ട് ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. തലയിലും മുതുകിലും കാലിലും അടിയേറ്റ യുവതി തളര്‍ന്നുവീണു. തുടര്‍ന്ന് പിറ്റേദിവസമാണ് യുവാവ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്.

അപസ്മാരം വന്ന് ഭാര്യ തറയില്‍ വീണെന്നും അതാണ് പരിക്കേല്‍ക്കാന്‍ കാരണമായതെന്നുമാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ യുവതിയുടെ പരിക്ക് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയിലായിരുന്ന യുവതി മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

Top