യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

അസം: അസമിലെ ഗോലാഘട്ട് ജില്ലയില്‍ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ജയില്‍ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി.

തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ജയില്‍ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്‌കൂള്‍ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി.

ആക്രമണത്തില്‍ ഭാര്യ സംഘമിത്ര ഘോഷ്, മാതാപിതാക്കളായ സഞ്ജിബ് ഘോഷ്, ജുനു ഘോഷ് എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണസമയത്ത് കാസിരംഗ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ യുവതിയുടെ അനുജത്തി കുടുംബത്തോടൊപ്പം വീഡിയോ കോളിലുണ്ടായിരുന്നു. കൊലപാതകശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി ഗോലാഘട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Top