അവിഹിത ബന്ധം ആരോപിച്ച് യുവാവ് കാമുകിയെ ചായക്കടയില്‍ വെച്ച് തല്ലിക്കൊന്നു

ധംതാരി: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ യുവാവ് കാമുകിയെ പരസ്യമായി അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മഗർലോഡ് ടൗണിലാണ് ക്രൂര കൊലപാതകം നടന്നത്. 25 കാരിയായ രേഷ്മി സാഹുവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. മഗര്‍ലോഡിന് അടുത്തുള്ള സാഹു മഗർലോഡ് നഗർ പഞ്ചായത്ത് ഓഫീസിന് സമീപം ചായക്കട നടത്തുകയായിരുന്നു യുവതി. നാല് വര്‍ഷവുമായി രേഷമി സാഹു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെയായി യുവതിക്ക് തന്നോട് അടുപ്പം കുറഞ്ഞതായി കാമുകന് തോന്നി. ഇതോടെ ഇയാള്‍ രേഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് ഇരുവരും നേരത്തെയും വഴക്കിട്ടിരുന്നു.

സംഭവ ദിവസം കാമുകിയുടെ ചായക്കടയിലെത്തിയ യുവാവ് ഇവരുമായി വഴക്കിട്ടു. അവിഹത ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാനാണ് യുവതിയുടെ ശ്രമമെന്നും ആരോപിച്ചായിരുന്നു വഴക്ക്. എന്നാല്‍ യുവതി ഇതെല്ലാം നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടെ പ്രകോപിതനായ പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി.

ചായക്കടയില്‍ നിരവധി പേരുടെ മുന്നിലിട്ടായിരുന്നു യുവാവിന്റെ ആക്രമണം. അടിയേറ്റ് അവശയായി യുവതി കുഴഞ്ഞ് വീണതോടെ യുവാവ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന യുവതിയെ സമീപത്തുണ്ടായിരുന്നവര്‍ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മഗർലോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖിസോറ ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഉടനെ പ്രതിയെ പിടികൂടുമെന്നും ധംതാരി പൊലീസ് സൂപ്രണ്ട് പ്രശാന്ത് താക്കൂർ പറഞ്ഞു.

Top