എട്ട് വര്‍ഷം മുന്‍പ് കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി

ചെന്നൈ: എട്ട് വര്‍ഷം മുന്‍പ് 29 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി. എഎന്‍-32 എന്ന എയര്‍ ഫോഴ്‌സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയത്. 2016 ജൂലൈ 22 നാണ് ആഴക്കടലിന് മുകളില്‍ വച്ച് വിമാനം കാണാതായത്. ചെന്നൈയില്‍ നിന്ന് ആന്റമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. സംഭവത്തില്‍ എട്ട് വര്‍ഷമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 3400 മീറ്റര്‍ ആഴത്തില്‍ നടത്തിയ പരിശോധനയിലാണ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.

ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെ (ഉദ്ദേശം 310 കിലോമീറ്റര്‍) ഉള്‍ക്കടലില്‍ അടിത്തട്ടിലാണ് അവശിഷ്ടങ്ങള്‍ കിടക്കുന്നത്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തും. ഈ പ്രദേശത്ത് മുന്‍പ് യുദ്ധവിമാനങ്ങള്‍ കാണാതായ ചരിത്രം ഇല്ലാത്തതിനാലാണ് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ യുദ്ധവിമാനത്തിന്റേത് തന്നെയാകുമെന്ന് കരുതുന്നത്. കാണാതാകുമ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 29 പേരും വ്യോമസേനയിലെ ഉദ്യോഗസ്ഥരായിരുന്നു.

Top