യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥ, മുന്നറിയിപ്പുമായി മാക്രോണ്‍

പാരീസ്: യുക്രെയിന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഏറ്റവും മോശമായ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രതികരണം.

പുട്ടിനുമായി ചര്‍ച്ച നടത്തിയതില്‍ നിന്ന് പ്രശ്‌നപരിഹാരത്തിന് ഉറപ്പു നല്‍കുന്ന ഒന്നും തന്നെയില്ല. സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പുടിന്റെ നിലപാടെന്ന് മാക്രോണുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പുടിന്‍ യുക്രെയിനെ ‘ഡിനാസിഫൈ’ ചെയ്യാനുള്ള സൈനിക നടപടി അവസാനം വരെ തുടരാനാണ് നീക്കമെന്ന് പുടിന്റെ വാക്കുകള്‍ കടമെടുത്ത് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സാധാരണ ജനങ്ങള്‍ യുദ്ധത്തില്‍ കൊല്ലപ്പെടരുതെന്ന് പുടിനോട് ഫ്രഞ്ച് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

യുക്രെന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച ബെലാറുസില്‍ നടക്കുന്നതിനിടെയാണ് പുടിന്റെ നിലപാട് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.

മാക്രോണുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. യുക്രെയിനെ നിരായുധീകരിക്കുക, നിഷ്പക്ഷ രാഷ്ട്രമാക്കുക തുടങ്ങിയവയാണ് റഷ്യയുടെ യുക്രെയിനിലെ താല്‍പര്യങ്ങള്‍. ഇവ സാദ്ധ്യമാക്കുമെന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.റഷ്യ-യുക്രെയിന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ താമസിപ്പിക്കാന്‍ യുക്രെയിന്‍ ശ്രമിക്കരുതെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

Top