ന്യൂഡല്‍ഹി: സൈഡസ് കാഡില കൊവിഡ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത് രാജ്യത്തിന്റെ സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ച സൈകോവ് ഡി കൊവിഡ് വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. നീഡില്‍ ഫ്രീ കൊവിഡ് വാക്‌സീനായ സൈകോവ് ഡിയ്ക്ക് അടിയന്തിര ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. മറ്റുള്ള വാക്‌സീനുകളില്‍ നിന്നും വ്യത്യസ്ഥമായി ഇതിന്റെ മൂന്ന് ഡോസ് സ്വീകരിക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികള്‍ക്കും നല്‍കാനാകുന്ന വാക്‌സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരില്‍ വാക്‌സീന്‍ പരീക്ഷണം നടത്തിയതെന്നാണ് കമ്പനി അറിയിച്ചത്.
India is fighting COVID-19 with full vigour. The approval for world’s first DNA based ‘ZyCov-D’ vaccine of @ZydusUniverse is a testimony to the innovative zeal of India’s scientists. A momentous feat indeed. https://t.co/kD3t7c3Waz
— Narendra Modi (@narendramodi) August 20, 2021
അടിയന്തര ഉപയോഗ അനുമതിക്കായി സൈഡസ് കാഡില ജൂലൈ ഒന്നിന് അപേക്ഷ നല്‍കിയിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്‌സീന്റെ മറ്റൊരു പ്രത്യേകത.