യുക്രൈൻ പുനര്‍നിര്‍മാണത്തിന് നിലവിൽ ചെലവ് 411 ബില്യൺ ഡോളര്‍ വരെയാകുമെന്ന് ലോകബാങ്ക്

കീവ്: യുദ്ധക്കെടുതിയിൽ നിന്ന് കരകയറാനും രാജ്യം പുനർനിർമ്മിക്കാനും ഉക്രൈന് 411 ബല്യൺ ഡോളര്‍ ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. റഷ്യ- ഉക്രൈൻ യുദ്ധത്തിന് ശേഷം അടുത്ത പത്ത് വര്‍ഷത്തിനുള്ളിൽ പുനര്‍നിര്‍മ്മാണം നടത്താനുള്ള ചെലവാണ് കണക്കാക്കുന്നത്. നഗരങ്ങളിൽ തകര്‍ന്നു കിടക്കുന്നവയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മാത്രം അഞ്ച് ബില്യൺ ഡോളര്‍ ചെലവാകുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ കണക്കുകൾ താൽക്കാലികമായി കണക്കാക്കണമെന്നും ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ ഉക്രൈൻ ഭരണകൂടം, ലോകബാങ്ക്, യുറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവ സംയുക്തമായി നടത്തിയ കണക്കെടുപ്പിന് ശേഷം സെപ്തംബറിൽ പുറത്തുവിട്ട കണക്കിൽ നിന്ന് വലിയ വര്‍ധനവാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. സെപ്തംബറിൽ 349 ബില്യൺ ഡോളര്‍ പുനര്‍നിര്‍മാണത്തിന് വേണമെന്നായിരുന്നു കണക്കുകൾ. യുദ്ധത്തിന്റെ ഭാഗമായ സാമ്പത്തിക നഷ്ടത്തോടൊപ്പം ആൾനാശത്തിന്റെ കണക്കുകളും റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ട് ദശലക്ഷത്തോളം വീടുകൾക്ക് നശിച്ചു. അഞ്ചിൽ ഒരു പൊതു ആരോഗ്യ സ്ഥാപനങ്ങൾക്ക് കേടുപാടുണ്ടായി. 650 ആംബുലൻസുകൾ നശിക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തു. 9655 പൗരന്മാര്‍ മരിച്ചു. ഇതിൽ 461 കുട്ടികളും ഉൾപ്പെടുന്നു. ഉക്രൈന്റെ പുനര്‍നിര്‍മാണത്തിന് ഏറെ സമയമെടുക്കുമെന്ന് യൂറോപ്പിന്റെയും മധ്യേഷ്യയുടെയും ലോകബാങ്ക് പ്രസിഡന്റ് അന്ന ബിജെർഡെ പറഞ്ഞു.

കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളാറാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം നീണ്ട യുദ്ധത്തിന്റെ വിശാലമായ നാശനഷ്ടം കണക്കാക്കുന്നില്ല. എന്നാൽ ഉക്രൈൻ സൈന്യത്തിന്റെ പ്രതിരോധം ഇല്ലായിരുന്നെങ്കിൽ, നാശനഷ്ടം മോശാവസ്ഥയിലേക്ക് പോയേനെ. കടുത്ത നാശം ഡൊനെറ്റ്സ്ക്, ഖാർക്കിവ്, ലുഹാൻസ്ക്, കെർസൺ എന്നിവിടങ്ങളിൽ ഒതുക്കിയത് ഈ പ്രതിരോധമാണ്.

2023-ൽ മാത്രം മുൻഗണനാ ക്രമത്തിലുള്ള പുനര്‍ നിര്‍മാണം നടത്താൻ കീവിന് 14 ബില്യൺ ഡോളര്‍ ആവശ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 15.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജിനായ കരാറിലെത്തിയതായി അന്താരാഷ്ട്ര നാണയ നിധി അറിയിച്ചിട്ടുണ്ട്. കടുത്ത റഷ്യൻ ആക്രമണം വകവയ്ക്കാതെ, സ്കൂളുകളും ആശുപത്രികളും തുറന്നിടുകയും അധ്യാപകർക്കും സിവിൽ സർവീസുകാർക്കും ശമ്പളം നൽകുക എന്നിവ ഉൾപ്പെടെയുള്ള അവശ്യ പൊതു സേവനങ്ങൾ ഉക്രൈൻ തുടരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പാക്കേജ് അനുവദിച്ചിരിക്കുന്നത്.

Top