സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍

വയനാട്: ബിഷപ്പിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്ത സഭയ്‌ക്കെതിരെ വനിതാ കമ്മീഷന്‍. സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി ഗൗരവത്തില്‍ കാണുന്നുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ പിന്‍വലിക്കണമെന്നും സമരത്തില്‍ പങ്കെടുത്തതുകൊണ്ട് നടപടി എടുക്കാന്‍ അവകാശമില്ലെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

അതേസമയം എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചിരുന്നു.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

Top