ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ ബലാത്സംഗ കേസില്‍ യുവതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി എടുക്കും

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയായ യുവതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി എടുക്കും. പരാതിക്കാരിയുടെ 164 മൊഴി എടുക്കാന്‍ പൊലീസ് അപേക്ഷ നല്‍കി. അതേസമയം, അറസ്റ്റ് വൈകിക്കരുതെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വ ബബില കെകെ പറഞ്ഞു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്നും അഭിഭാഷക പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമര്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക.

2018 ല്‍ ഉണ്ടായ കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിര്‍ദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. 2023 ഒക്ടോബര്‍ 10 നാണ് പീഡനം. തുടര്‍ന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

Top