കുംഭകോണം പാപനാശത്ത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ബുധനാഴ്ചയാണ് അപകടം നടന്നത്. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് മരിച്ചത്. രാജപുരം ഗ്രാമത്തില്‍ നിന്നുള്ള കോകില ഭര്‍ത്താവിന്റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. ബാറ്ററി തകരാറാണ് സാധാരണയായി സ്മാര്‍ട്ട്ഫോണില്‍ തീപിടുത്തത്തിനും സ്ഫോടനത്തിനും കാരണം. ബാറ്ററികള്‍ പഴയതോ കേടായതോ ആണെങ്കില്‍, അമിതമായ ചൂട് പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് വിഗദ്ധര്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയിലും ചാര്‍ജ് ചെയ്യവേ മൊബൈല്‍ ഫോണിന് തീപിടിച്ച് ഉഗ്രസ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ വീട് ഭാഗികമായി തകരുകയും മൂന്ന് പേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ ഉത്തംനഗര്‍ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫോണിനോട് ചേര്‍ന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

Top