‘ജഡ്ജിക്കും കമ്മീഷണര്‍ക്കും നല്‍കാന്‍ 3 ലക്ഷം അഡ്വ. ആളൂര്‍ വാങ്ങി’: കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി

കൊച്ചി:വസ്തു കേസ് വേഗത്തിലാക്കാന്‍ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാന്‍ 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂര്‍ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് യുവതി പരാതി നല്‍കി. ആളൂരിനെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെതാണ് വെളിപ്പെടുത്തല്‍. ആളൂര്‍ ഓഫീസില്‍വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസില്‍ പരാതി നല്‍കിയ യുവതിയാണ് അഭിഭാഷകനെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ വസ്തു കേസ് ജില്ലാ കോടതിയിലുണ്ട്.ബംഗളൂരുവില്‍ സ്ഥിരതാമസമായ തനിക്ക് കേസിന്റെ ആവശ്യത്തിന് നിരന്തരം നാട്ടിലെത്താന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍, കേസ് വേഗത്തില്‍ തീര്‍ക്കാന്‍ ജഡ്ജിയ്ക്കും പൊലീസിനും പണം നല്‍കിയാല്‍ മതിയെന്ന് ധരിപ്പിച്ച് രണ്ട് തവണയായി 3 ലക്ഷം വാങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കമ്മീഷണര്‍ക്ക് നല്‍കാനെന്ന പേരില്‍ മാര്‍ച്ച് 18 നും ജഡ്ജിയുടെ പേരില്‍ ജൂണ്‍ 5 നാണ് പണം കൈമാറിയതെന്നുമാണ് ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയത്. യുവതിയുടെ പരാതി അടുത്ത ജനറല്‍ കൗണ്‍സില്‍ യോഗം പരിശോധിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി. യുവതി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ ഹൈക്കോടതി ആഡ്വക്കറ്റ് ആളൂരിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടികാട്ടി ആളൂര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

Top