ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം; മുന്‍ തന്ത്രിയുടെ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് വേഗത്തില്‍ പരിഗണിക്കണമെന്ന് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തര്‍ജനമാണ് കത്തിലൂടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കേസിലെ വിധി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടികാട്ടി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തില്‍ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.

Top